Kerala News Politics

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല : ഉടൻ രാജിവയ്ക്കണം:- എംടി രമേശ്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ പ്രചരണം നടത്തുന്നത്. മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് ,ഹവാല ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ്.മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളില്‍പെടുമ്പോള്‍ അനാവശ്യ വിഷയങ്ങള്‍ വിവാദമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രക്ഷകനായി എത്തുകയാണ്. തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് മുഖം തിരിഞ്ഞു നില്‍ക്കുകയാണു ണ്ടായതെന്നും എം.ടി. രമേശ് പറഞ്ഞു. പടിഞ്ഞാറേക്കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്‌ടേറ്റിനുമുന്നില്‍ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.നാഗേഷ് മേഖല ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര്‍.ഹരി, ജസ്റ്റിന്‍ ജേക്കബ്,മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.ആര്‍.അജിഘോഷ്, പി.കെ.ബാബു,ജില്ലാ, മണ്ഡലം, ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *