മുനമ്പം/ പാലക്കാട് :പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം പോലെ കിരാതമായ നിയമങ്ങൾക്ക് ഐക്യ കണ്ഠേന പ്രമേയം പാസാക്കാൻ നിയമ സഭയെ അനുവദിക്കില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നത്. കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.വഖഫ് അധിനിവേശത്തിനെതിരെ റിലെ സത്യഗ്രഹ സമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി മുനമ്പത്തെ സമര പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. മുനമ്പം നിവാസികളുടെ നാവായി താൻ ഒപ്പം ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി ഉറപ്പ് നൽകി. മുനമ്പത്ത് കിടപ്പാടം നഷ്ടമാകുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യാൻ ഇരു മുന്നണികളും തയ്യാറാകുന്നില്ല. 600 ൽ അധികം വരുന്ന കുടുംബങ്ങളെ ബാധിക്കുന്ന ഗൗരവതരമായ വിഷയത്തിനൊപ്പം നിൽക്കുക എന്നത് ഏതൊരു പൊതു പ്രവർത്തകൻ്റെയും കടമയാണ്. സമരത്തിന് വർഗ്ഗീയ നിറം ചാർത്താനുള്ള മന്ത്രി അടക്കമുള്ളവരുടെ നീക്കം അത്ഭുതപ്പെടുത്തുന്നു. സമരത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കേണ്ടതില്ലെന്നും പാവപ്പെട്ടവൻ്റെ പ്രശ്നമായി കാണണമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. വഖഫ് അധിനിവേശം നടത്തിയ 28 സ്ഥലങ്ങളുടെ പട്ടിക പുറത്ത് വരുമ്പോൾ കൂടുതൽ ജനങ്ങൾക്ക് ആശങ്ക ഉയരുന്നുണ്ട്. വഖഫ് നിയമം സംബന്ധിച്ച് ജനങ്ങളെ ജാഗരൂഗരാക്കാനും ബോധവത്കരിക്കാനും മുനമ്പം സമരം വഴിയൊരുക്കി എന്നതിന് സമര സമിതി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഒരു വിഭാഗത്തിനെതിരായ നിയമ ഭേദഗതിയായി ചിത്രീകരിക്കപ്പെട്ട വഖഫ് നിയമ ഭേദഗതി രാജ്യം മുഴുവൻ ചർച്ച ചെയ്യാനും അതിൻ്റെ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശാനും സമരം കൊണ്ട് കഴിഞ്ഞതായും സി. കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.വേദനയിൽ നിങ്ങളോടൊപ്പം ഉണ്ടെന്ന സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സമര സമിതി വരവേറ്റത്.സമര സമിതി കൺവീനർജോസഫ് ബെന്നി ,സെബാസ്റ്റ്യൻ പാലക്കവയൽ, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡൻറ് ,ജിജി ജോസഫ് , ബി.ജെ.പി ജില്ലാ പ്രസിഡൻറ് അഡ്വ.കെ.എസ് ഷൈജു,ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.കെ. വേലായുധൻ, ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് എം.വി വിനിൽ, ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.എസ് പുരുഷോത്തമൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.





