തിരുവനന്തപുരം: ഫുട്ബോള് ഇതിഹാസതാരം ലയണല് മെസിയും അര്‍ജ്ജന്റീന ദേശീയ ടീമും അടുത്ത വര്‍ഷം കേരളത്തില്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അര്‍ജ്ജന്റീന ഫുട്ബോള് ടീം ഇതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മത്സരത്തിന്റെ തീയതികള്‍ സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ എഎഫ്എ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ചെലവുകള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും.
കൊച്ചിയിലാണ് മത്സരം നടത്താന്‍ പ്രഥമ പരിഗണന. കൊച്ചിക്ക് പുറമെ കോഴിക്കോടും തിരുവനന്തപുരവും പരിഗണനയിലുണ്ട്. എഎഫ്എ പ്രതിനിധികള്‍ ഒരുമാസത്തിനുള്ളില്‍ കേരളത്തില്‍ എത്തി ഗ്രൗണ്ട് സൗകര്യങ്ങളും സുരക്ഷാ കാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.
അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരാളി ആര് എന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല. സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ ഉയർന്ന റാങ്കുള്ള ടീമുകളെ പരിഗണിക്കുന്നുണ്ട്. ഫിഫ റാങ്ക് കുറഞ്ഞ ടീമുകളുമായ് കളിക്കാന്‍ അര്‍ജ്ജന്റീന താത്പര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മത്സരം സംഘടിപ്പിക്കുന്നതിനായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും വ്യാപാരി സമൂഹവും സഹകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഫുട്ബോള് പ്രോത്സാഹനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ശ്രമമാണ് അര്‍ജ്ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചത്.





