വാര്‍ഡ് വിഭജനത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ഏകദേശം ഒന്നരക്കോടിയോളം വരുന്ന കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് പുതിയ നമ്പറുകള് അനുവദിക്കുമെന്ന് അധികൃതര് അറിയിച്ചു. എന്നാല്, കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും ഉടന് നടപ്പാക്കാൻ സാധ്യതയില്ല.
പുനര്‍നിര്‍ണയ സമയങ്ങളില് കെട്ടിട നമ്പറുകള് മാറുന്ന പ്രശ്നം ഒഴിവാക്കുന്നതിനായി പത്തക്കമുള്ള സ്ഥിര നമ്പര് ആധാരമാക്കി ഒരു സംവിധാനം ഒരുക്കാനുള്ള ചർച്ചകള് പുരോഗമിക്കുന്നു. സംസ്ഥാനം, ജില്ല, തദ്ദേശസ്ഥാപനം എന്നിവയുടെ അടിസ്ഥാനത്തില് രൂപപ്പെടുത്തിയ ആധാര് മാതൃകയിലുള്ള നമ്പര് ആയിരിക്കും ഇത്.
87 നഗരസഭകളും 6 കോര്‍പ്പറേഷനുകളും ഇതിനകം കെട്ടിട തിരിച്ചറിയല് കോഡുകള് സജ്ജമാക്കിയിട്ടുണ്ട്. 941 പഞ്ചായത്തുകളിലും കോഡുകളുടെ സംവിധാനം പൂര്‍ത്തിയാക്കിയതിന് ശേഷമേ സ്ഥിര നമ്പര് നല്‍കുന്നതിനുള്ള നടപടികള് ആരംഭിക്കൂ.





