Kerala News

തദ്ദേശ വാർഡ് വിഭജനം : ആകെ 16896 പരാതികൾ ലഭിച്ചു

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ്  വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ 16896 പരാതികൾ ലഭിച്ചു.

 ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് – 2834 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിലും-ആകെ 400. ഗ്രാമപഞ്ചായത്തുകളിൽ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചിട്ടുണ്ട്.

 കോർപ്പറേഷനുകളിൽ തിരുവനന്തപുരം 874, കൊല്ലം 149, എറണാകുളം 129, തൃശൂർ 190, കോഴിക്കോട് 181, കണ്ണൂർ 84 പരാതികളാണ് ലഭിച്ചത്.

ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ആനക്കയം ആണ്-96 എണ്ണം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയാണ്-308. സംസ്ഥാനത്തെ 30 ഗ്രാമപഞ്ചായത്തുകളിൽ പരാതികൾ ഒന്നും തന്നെയില്ല

കമ്മീഷന് ലഭിച്ച് മുഴുവൻ പരാതികളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖേന അന്വേഷിക്കും. കമ്മീഷൻ പരാതിക്കാരെ അതാത് ജില്ലാകേന്ദ്രങ്ങളിൽ നേരിൽ കേൾക്കുകയും ചെയ്യും. ജില്ലാതലത്തിലുള്ള ഹീയറിംഗിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽ കേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ചായിരിക്കും കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക.  

ആദ്യഘട്ടത്തിൽ  ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, മുനിസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനമാണ് നടന്നത്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡ് പുനർവിഭജനം നടത്തിയിട്ടുള്ളത്.

കരട് വിജ്ഞാപനം നവംബർ 18 നാണ് പ്രസിദ്ധീകരിച്ചിരുന്നത്. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലും നേരിട്ടും രജിസ്റ്റേർഡ് തപാലിലും ഡിസംബർ നാല് വരെയാണ് പരാതികൾ സ്വീകരിച്ചിരുന്നത്. 

 ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപ്പറേഷനുകളിൽ ഏഴും വാർഡുകളുമായി ആകെ 1510 വാർഡുകൾ പുതുതായി നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *