തൃശ്ശൂർ: അഡ്വ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കും വധശിക്ഷ നൽകിയ ബഹു: കോടതി വിധി ചരിത്രപരവും മാതൃകാപരവും സ്വാഗതാർഹവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വിവസ്ത്രനാക്കി മൃഗീയമായി വെട്ടിയും കുത്തിയും രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവം ചരിത്രത്തിൽ അപൂർവ്വത്തിൽ അപൂർവ്വമായ സംഭവമാണ്. ഒരു കേസിൽ പോലും പ്രത്യക്ഷമായും പരോക്ഷമായും ബന്ധമില്ലാത്ത രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് ഒരു ഭീകരാക്രമണം തന്നെയായിരുന്നു. മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചുവെന്നത് സത്യത്തിൻ്റെ വിജയവും പൊതുസമൂഹത്തിന് ആശ്വാസം പകരുന്നതുമാണ്. പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭ്യമായതിൽ പോലീസിൻ്റെയും പ്രോസിക്യൂഷൻ്റേയും പ്രവർത്തനം അഭിനന്ദനമർഹിക്കുന്നുവെന്നും അനീഷ്കുമാർ പറഞ്ഞു.





