തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്ന തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി, തിരുവനന്തപുരത്തിന്റെ മാഞ്ഞാലിക്കുളം ധര്മ്മാലയം റോഡ് അക്ഷയിലാണ് താമസിച്ചിരുന്നത്. 1984-ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനറായി തുടക്കം കുറിച്ച തുളസി, 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതല ഏറ്റെടുത്തും, പിന്നീട് തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008-ൽ വിരമിച്ച ശേഷവും, സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായിരുന്നു.
‘ഇ കെ നായനാരുടെ ഒളിവുകാല ഓര്മകൾ’, ‘സ്നേഹിച്ച് മതിയാവാതെ’ എന്നീ പുസ്തകങ്ങളും, ഏഴ് വിവര്ത്തന ഗ്രന്ഥങ്ങളും രചിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തില്‍. എസ്എഫ്‌ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ എഡിറ്ററും സിപിഎം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: മേജര്‍ ദിനേശ് ഭാസ്‌കര്‍( മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരന്‍. മരുമക്കള്‍: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്





