വയനാട്: വയനാട് എംപിയുമായ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്. പ്രിയങ്കാഗാന്ധിയെ കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎൽഎ ടി സിദ്ധിഖ് എന്നിവർ അനുഗമിച്ചു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രിയങ്കാഗാന്ധി വയനാട്ടിലെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. വയനാട്ടിലെ വന്യജീവി ശല്യം രൂക്ഷമായിട്ടും എംപി എത്താൻ വൈകിയതിലായിരുന്നു പ്രതിഷേധം.
ഇന്നത്തെ യാത്രാ പരിപാടിയുടെ ഭാഗമായി പ്രിയങ്ക കൽപ്പറ്റ കലക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരും. തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര ജാഥയുടെ മേപ്പാടി പൊതുയോഗത്തിൽ പ്രിയങ്ക പ്രസംഗിക്കും. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ പ്രിയങ്ക ഡൽഹിക്ക് മടങ്ങും.





