India News

കെജരിവാളിനും സിസോദിയയ്ക്കും പരാജയം; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിജയം നേടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിനാണ് തോറ്റത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി.

ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പര്‍വേശ് വര്‍മ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്.

ജങ്പുര മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ 636 വോട്ടിനാണ് തോറ്റത്. ബിജെപിയുടെ സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ട് നേടി.

2020ല്‍ ആം ആദ്മി പാര്‍ട്ടി 15,000 ത്തിലധികം വോട്ടുകള്‍ക്കാണ് ഈ മണ്ഡലത്തില്‍ വിജയം നേടിയത്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1998 മുതല്‍ 2013 വരെ തര്‍വീന്ദര്‍ ഈ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചിരുന്നു. 2015, 2020 തിരഞ്ഞെടുപ്പുകളില്‍ എഎപിയുടെ പ്രവീണ്‍ കുമാറാണ് ഇവിടെ നിന്ന് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *