തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഗുണം 26,16,657 വിദ്യാർത്ഥികൾക്ക് ലഭിക്കും.
സ്കൂൾ അവധിക്കാലത്തിന് മുന്നോടിയായി ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അരി വിതരണം ചെയ്യുകയാണ്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം നടത്തുക. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനായി സപ്ലൈകോ നേരിട്ട് അരി എത്തിക്കും. ഇതിനാവശ്യമായ അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയതായി സർക്കാർ അറിയിച്ചിട്ടുണ്ട്.