തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്.
2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.
ഈ ജനുവരി മാസത്തില്‍ ലഭിച്ച അഞ്ചരക്കോടി രൂപയില്‍ 65 ലക്ഷം രൂപ ലാഭമാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കെഎസ്ആര്‍ടിസി മാറുകയാണ്. വരുമാനത്തിൽ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ബസിന് പുറത്തെ പരസ്യം കേസും വഴക്കുമായി കിടക്കുകയാണ്. അതു കൊടുത്തു കഴിഞ്ഞാല്‍ കോടിക്കണക്കിന് രൂപ ആ ഇനത്തിലും ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ കൊടുത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 101 കടകള്‍ ടെണ്ടര്‍ കൊടുത്തിട്ടുണ്ട്. 56 കടകളിലേക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി നല്ല ഡ്രൈവര്‍മാരെ സൃഷ്ടിക്കാന്‍ കഴിയുന്നു. മൂന്നു മാസം മുമ്പത്തെ കണക്കു പ്രകാരം 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടാക്കി. ഇതുവരെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.





