വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ 118ാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്, കൂടാതെ ഡെന്‍മാര്‍ക് രണ്ടാമതും ഐസ്‌ലാന്‍ഡ് മൂന്നാമതുമാണ്.
റാങ്കിങില്‍ അഫ്ഗാന്‍ അവസാന സ്ഥാനത്ത്. അതിന് മുന്നിലുളളത് സിയറ ലിയോണും ലബനനും ആണ്. അതേസമയം, നേപ്പാള്‍ (92ാം സ്ഥാനം), പാകിസ്ഥാന്‍ (109ാം സ്ഥാനം), ചൈന (68ാം സ്ഥാനം) എന്നിങ്ങനെയാണ് അയല്‍ രാജ്യങ്ങളുടെ സ്ഥാനം.
ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118ാം സ്ഥാനത്ത് എത്തിയതാണെന്നതും ശ്രദ്ധേയമാണ്. 2023, 2024 വര്‍ഷങ്ങളില്‍ 126ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2012ല്‍ 144ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. സന്തോഷത്തിനുള്ള 6 വിശദീകരണ ഘടകങ്ങള്‍ പഠനം പരിഗണിക്കുന്നു: സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യ-ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദയ, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നിവയാണവ. പശ്ചിമ രാജ്യങ്ങള്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍, കോസ്റ്റാറിക്കയും മെക്സിക്കോയും ആദ്യമായി ആദ്യ പത്തിലേക്ക് പ്രവേശിച്ചു. അമേരിക്ക 24-ാം സ്ഥാനത്തേക്ക് പിന്നോട്ടുപോയത് ആദ്യമായാണ്, അതിനിടയിൽ പൗരന്മാര്‍ക്കിടയിലെ സാമ്പത്തിക അന്തരമാണ് പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ട്.
ഫിന്നിഷ് ജനതയുടെ പരിസ്ഥിതി സൗഹാര്‍ദ്ദപൂര്‍ണവും പരസ്പര വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജീവിതരീതിയാണ് അവരെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതെന്ന് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.





