Kerala News

റെക്കോര്‍ഡിങ്ങും ലൈവ് സ്ട്രീമിങ്ങും വേണ്ടെന്നു ചീഫ് സെക്രട്ടറി; എന്‍ പ്രശാന്ത് ഇന്ന് ഹിയറിങ്ങിന് ഹാജരാവുമോ എന്നതില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഇന്ന് വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ചേംബറില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും, അദ്ദേഹം ഹാജരാവുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല.

ഹിയറിങ്ങ് വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ലൈവ് സ്ട്രീമിങ് നടത്തുകയും വേണമെന്ന പ്രശാന്തിന്റെ ഉപാധികള്‍ ചീഫ് സെക്രട്ടറി തള്ളിയിരുന്നു. ഇത്തരം ആവശ്യങ്ങള്‍ ഐഎഎസ് ചട്ടങ്ങളില്‍ പെടുത്തിയിട്ടില്ലെന്നും, വകുപ്പുതല നടപടിയിലൊരു ഉദ്യോഗസ്ഥനുമായി മറ്റൊരുദ്യോഗസ്ഥന്‍ നടത്തിയ സംഭാഷണം പൊതുജനത്തോട് ലൈവ് ചെയ്യാനാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

2023 നവംബറിലായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തു.

ഇക്കാര്യത്തില്‍ പ്രതിസന്ധി തീര്‍ക്കാനായി മുഖ്യമന്ത്രിയാണ് പ്രശാന്തിനെ നേരിട്ട് കേള്‍ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *