Kerala News

മലപ്പുറത്ത് നിപ ജാഗ്രത: എല്ലാവർക്കും മാസ്ക് നിർബന്ധം, രണ്ട് പഞ്ചായത്തിലും ഒരു വാർഡിലും നിയന്ത്രണങ്ങൾ

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ 42കാരിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മലപ്പുറം ജില്ലയിൽ നിയന്ത്രണ നടപടികൾ കർശനമാക്കുന്നത്. ഇവർ സാധാരണയായി വീട്ടിൽ നിന്നു അധികം പുറത്തു പോകാറില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇവർ സമ്പർക്കത്തിലായിരുന്ന സ്ഥലങ്ങൾ പരിശോധിച്ചുവരികയാണ്. ജില്ലയിൽ ഇതുവരെ അസ്വാഭാവിക മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോ​ഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും.

വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ രണ്ടാം വാർഡ്, മറാക്കര, എടയൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ എല്ലാവർക്കും മാസ്ക് ധരിക്കൽ നിർബന്ധമാക്കി.

ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ഏഴ് പേരുടെയും സാമ്പിള്‍ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

42 കാരിയായ യുവതിക്ക് കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസതടസ്സവുമുണ്ടായിരുന്നതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സ്രവം പുനെയിലെ ലാബിലേക്ക് അയച്ചത്. പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *