കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം എറണാകുളം പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചു. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം സിപിഎം പാർട്ടിയെ തന്നെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.
തട്ടിപ്പിലൂടെ പ്രതികൾ ഏകദേശം 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇതിൽ 128 കോടി രൂപ പ്രതികളിൽ നിന്നു കണ്ടുകെട്ടിയതായും വിവരങ്ങൾ വ്യക്തമാക്കുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ കുറ്റപത്രം സമർപ്പിച്ചതിന്റെ രാഷ്ട്രീയ പ്രത്യാഘാതം പാർട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടുതൽ സിപിഎം നേതാക്കൾക്കു പ്രതിപട്ടികയിൽ ഇടം ലഭിച്ചതും പാര്‍ട്ടിയുടെ പേരും നേരിട്ടു ഉൾപ്പെടുത്തിയതും പാർട്ടിക്ക് വോട്ടർമാരുടെ മുന്നിൽ പ്രതിരോധിക്കേണ്ടിവരുന്ന നിലയുണ്ടാക്കി.
കേസുമായി ബന്ധപ്പെട്ട് മുമ്പ് എം.എം. വർഗീസിനെയും എ.സി. മൊയ്തീനെയും കെ. രാധാകൃഷ്ണനെപ്പോലുള്ള നേതാക്കളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തെ കുറ്റപത്ര സമർപ്പണം.





