Kerala News

ബാലവേല അനുവദിക്കില്ല : മന്ത്രി വി ശിവന്‍കുട്ടി

തൊഴിലിടങ്ങളിലെ ബാലവേല കര്‍ശനമായി തടയുമെന്ന് തൊഴില്‍ നൈപുണ്യ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബാലവേല പൂര്‍ണമായും അവസാനിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. കുട്ടികളുടെ ജനാധിപത്യപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. കുട്ടികള്‍ക്ക് നിലവാരമുള്ള പഠനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.  ബാലവേലയ്‌ക്കെതിരെ അവബോധത്തിനായും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യക്തിയെയും സമൂഹത്തെയും മികവുറ്റ ജീവിതത്തിലേക്ക് നയിക്കുന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്.   ഈ വര്‍ഷം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. എല്ലാവര്‍ക്കും സാധാരണനിലയിലുള്ള ജീവിതം ഉറപ്പാക്കിയാണ് നേട്ടം കൈവരിക്കുന്നത്. വരും വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ യു.പി വിഭാഗത്തിലും സബ്ജക്ട് മിനിമം രീതി നടപ്പാക്കും. പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ തുടക്കത്തില്‍ പാഠ്യേതര വിഷയങ്ങള്‍ കൂടി ക്ലാസുകളിലേക്ക് ഉള്‍പ്പെടുത്തുന്ന മാതൃക നടപ്പിലാക്കാനായി. ലഹരിവിരുദ്ധ സന്ദേശം, ഗതാഗതനിയമങ്ങള്‍, വ്യക്തിശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ പകരുന്ന അറിവുകള്‍ വിദ്യാര്‍ഥികളെ സാമൂഹിക ബോധമുള്ളവരമാക്കുന്നതിന് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. ബാലവേല വിരുദ്ധ സ്റ്റിക്കര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലേബര്‍ കമ്മീഷണര്‍ സഫ്‌നാ നസറുദ്ദീന്‍, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, വ്യാപാര വ്യവസായി സമിതി കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. രാജന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം ജി സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *