India International News science

മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍ കരയിലെത്തിക്കും. ഉടന്‍ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും.

ഇതിനുശേഷമാകും ബഹിരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. തുടര്‍ന്ന് ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തും. ആക്‌സിയം 4 പേടകത്തില്‍ സഹയാത്രികരായ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും ശുഭാംശുവിനൊപ്പം ഉണ്ടായിരുന്നു.

ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 4.45നാണ് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തത്. ആശയവിനിമയത്തിലെ തകരാര്‍ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.

പൂര്‍ണമായും സ്വയംനിയന്ത്രിതമായിരുന്നു ഡ്രാഗണിന്റെ തുടര്‍ന്നുള്ള സഞ്ചാരം. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമായിരുന്നു പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്. ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗന്‍യാന്‍ (2027), ഭാരതീയ അന്തരീക്ഷ് ഭവന്‍ സ്‌പേസ് സ്റ്റേഷന്‍ എന്നിവയില്‍ ശുഭാംശുവിന്റെ അനുഭവങ്ങള്‍ നിര്‍ണായകമാകും.

ജൂണ്‍ 26നാണ് ആക്‌സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. വിത്തുമുളപ്പിക്കല്‍, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവര്‍ത്തനം, മൈക്രോആല്‍ഗകള്‍ ഗുരുത്വാകര്‍ഷണമില്ലായ്മയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആര്‍ഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *