Kerala News

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

തിരുവനന്തപുരം: ശിക്ഷയില്‍ ഇളവ് ലഭിച്ച ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്‍ ഉള്‍പ്പെടെയുള്ള 11 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ജയില്‍ മോചനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വൈകീട്ട് നാല് മണിയോടെ ഷെറിന്‍ മോചിതയായി. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

ഷെറിന്റെ ഭര്‍തൃപിതാവാണ് ഭാസ്‌കര കാരണവര്‍. കേസിലെ ഒന്നാം പ്രതിയാണ് ഷെറിന്‍. കേസിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ബാസിത് അലി മറ്റ് പ്രതികളായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ ജയിലില്‍ തുടരുകയാണ്. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്‍ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം.

ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്‌ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.

അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *