ന്യൂഡൽഹി: ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും സംബന്ധിച്ച വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സിമ്പോസിയം ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ആരംഭിക്കും.
ഇന്ത്യയുടെ മയക്കുമരുന്ന്-മനോവൈകല്യം ഉളവാക്കുന്ന പദാർത്ഥങ്ങൾ നിയന്ത്രണ നിയമം (എൻഡിപിഎസ് ആക്ട്) ലക്ഷ്യമിടുന്ന പദ്ധതികളും ആഗോള കൺവെൻഷനുകളുടെ ലക്ഷ്യങ്ങളും മുൻനിർത്തിയാണ് ചർച്ചകൾ നടക്കുക. ലഹരി ഉപയോഗം, മയക്കുമരുന്ന് കടത്ത്, പ്രത്യേകിച്ച് സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം, സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടത്ത് എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി മുഖ്യാതിഥിയായി സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്സ് ബെൻ മെല്ലറും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡയറക്ടർ ജനറൽ അനുരാഗ് ഗാർഗും പങ്കെടുക്കും.
യുകെ സർക്കാരും നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ (എൻഎഫ്എസ്‌യു) ഡൽഹി ക്യാമ്പസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പുതിയ ഭീഷണികളെ നേരിടാൻ നയരൂപീകരണം, ശാസ്ത്രീയ സഹകരണം, നിയമനിർവഹണ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ ശക്തിപ്പെടുത്തുകയാണ് സിമ്പോസിയത്തിൻ്റെ ലക്ഷ്യം.





