Kerala News

കപ്പല്‍ അപകടം: വിഴിഞ്ഞം തുറമുഖത്തെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കൊച്ചി തീരത്തെ കപ്പല്‍ അപകടം സംബന്ധിച്ച് സംബന്ധിച്ച കേസില്‍ വിഴിഞ്ഞം തുറമുറഖത്തെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. കപ്പല്‍ അപകടം ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അപകടവുമായി ബന്ധപ്പെട്ട പലവിധ വിഷയങ്ങളില്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നീക്കം. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദികള്‍ ആരെന്നും, ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്നിവയില്‍ നിര്‍ണായ വിവരങ്ങള്‍ ശേഖരിക്കാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ് സി), വിഴിഞ്ഞം പോര്‍ട്ട് എന്നിവയെ ഉള്‍പ്പെടുത്തുന്നതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി)ഉടമസ്ഥതയിലുള്ള ലൈബീരിയന്‍ പതാകയേന്തിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി എല്‍സ 3 2025 മെയ് 25 നാണ് കൊച്ചി തീരത്ത് മുങ്ങിയത്. കപ്പല്‍ അപകടത്തിന് പിന്നാലെ കേരള തീരത്തിന് സമീപം മലിനീകരണം രൂക്ഷമായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍ ഉള്‍പ്പെടെ മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണത്തിലെ അപകടകരമായ ചരക്കിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തത വരുത്തുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *