യുവതിയെ പ്രണയിച്ചതിന്റെ വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയായ വാടാനപ്പിള്ളി ഗണേശമംഗലം ബീച്ച് പുതിയവീട്ടില്‍ ബഷീര്‍ എന്നവരെ ജീവപര്യന്തം കഠിനതടവിന് തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.പി. അനില്‍ ശിക്ഷ വിധിച്ചു.
1995 ഡിസംബര്‍ 29 ന് പുലര്‍ച്ചെ ഒന്നരമണിക്ക് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന ഇതരമതസ്ഥനായ യുവാവ് യുവതിയുടെ രാത്രിസമയത്ത് യുവതിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാറുണ്ടെന്നറിഞ്ഞ് പ്രതികള്‍ ഗൂഢാലോചന നടത്തി കത്തിയും, ഇരുമ്പുപൈപ്പും കൈവശം വെച്ച് സംഭവദിവസം യുവാവ് യുവതിയുടെ വീട്ടില്‍ എത്തിയെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രതികള്‍ വീടു വളഞ്ഞ് വീടിന്റെ ടെറസ്സില്‍ നിന്നും താഴെക്ക് ഇറങ്ങുന്നതിനിടയില്‍ യുവാവിനെ പിടികൂടി അടിച്ചും, കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അന്‍പത്തി അഞ്ചോളം വെട്ടുകള്‍ കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തിലേറ്റിരുന്നു. ഒരു സാമുദായികസംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
വാടാനപ്പിള്ളി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയതിനെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ചാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രതികളില്‍ പലരും ഒളിവിലായതിനെത്തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു. 5–ാം പ്രതിയായ ബഷീര്‍ സംഭവത്തിനു ശേഷം ഒളിവില്‍ പോയി വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോളി ജോസഫ് ഹാജരായി





