തൃശ്ശൂർ എ സി പി ഓഫീസിൽ എത്തിയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മൊഴി നൽകിയത്. ബിജെപിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെ ഓഫീസിന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ലാത്തി പൊട്ടിപ്പോവുകയും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ ജേക്കബ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ആയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമം നടത്തിയ പോലീസ് ഉദ്യോഗത്തിനെതിരെ നടപടി എടുക്കാതെ വന്നതോടെ ബിജെപി ഡിജിപിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സലീഷ് ശങ്കരന്റെ ഓഫീസിൽ എത്തി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുമെന്ന് എസിപി ഉറപ്പ് നൽകിയതായി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
അക്രമം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടിയുമായി ആലോചിച്ച് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, മേഖലാ ജനറൽ സെക്രട്ടറി സേവ്യൻ പള്ളൻ, വൈസ് പ്രസിഡണ്ട് ബിിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ സുധീഷ് മേനോൻത്ത്പറമ്പിൽ സർജു തോയികാവ്, ജില്ലാ ട്രഷറര്‍ വിജയൻ മേപ്രത് എന്നീ നേതാക്കൾക്കൊപ്പം എത്തിയാണ് എസിപിക്ക് മുന്നിൽ ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് മൊഴി നൽകിയത്. ജില്ലാ ഭാരവാഹികളായ സൗമ്യ സലേഷ്, വിൻഷി അരുൺകുമാർ, മുരളി കോളങ്ങാട്ട്, റിക്സ്സൺ,പ്രവീൺ മണ്ഡലം പ്രസിഡണ്ട് മാരായ രഘു നാഥ് സി മേനോൻ, അശ്വിൻ വാര്യർ, വിപിൻ ഐനിക്കുന്നത്, വിശ്വൻ എം ആർ, എന്നിവരും സന്നിഹിതരായിരുന്നു.





