Kerala News

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ കേരള -വയനാട് വിരോധികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ പ്രിയങ്ക ഗാന്ധി എം.പി. ഇടപെടണം: ബി.ജെ.പി

NH 766 ലെ രാത്രിയാത്രാ നിരോധനം മറയാക്കി ഓണാഘോഷം പൂർണ്ണമായി തകർക്കാൻ വേണ്ടിയുള്ള അസൂത്രിത ശ്രമങ്ങൾ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെൻ്റ് നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു.

കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് വന്ന സ്ഥിതിക്ക് ഇത് ഏറ്റവും കൂടുൽ ബാധിക്കാൻ പോകുന്നത് വയനാട് ജില്ലയേയാണ്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ പാതയിൽ എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് വനം വകുപ്പിന്റെ ബന്ദിപ്പൂർ സബ് ഡിവിഷൻ അസിസ്റ്റൻ്റ് കൺസർവേറ്റർ എൻപി നവീൻകുമാർ ചാമരാജ് നഗർ കലക്‌ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

‘പഴം, പച്ചക്കറിയുമായി പോകുന്ന ലോറികളെ ആനകൾ തടഞ്ഞുനിർത്തി പച്ചക്കറി അടക്കമുള്ള സാധനങ്ങൾ ഭക്ഷിക്കുന്നു എന്ന് തെറ്റായ റിപ്പോർട്ട് നൽകിയാണ് നിരോധനസമയം നീട്ടാൻ ശ്രമിക്കുന്നത്. നിരോധനം നീട്ടാൻ പുതിയ പുതിയ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ വയനാടിനെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന വാഹനങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റിൽ പണം പിരിക്കുന്നത് മറ്റെവിടേയുംകേട്ടുകേൾവിയില്ലാത്തതാണ്.

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ കേരള -വയനാട് വിരോധികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനും തെറ്റായ റിപ്പോർട്ടുകൾ തളളിക്കളഞ്ഞ് ഗതാഗത സംവിധാനം സുഖമമാക്കാൻ വയനാട് എം പി പ്രിയങ്കാ ഗാന്ധി ഇടപെടണമെന്നും ഇതിനായി വയനാട്ടിലെ കോൺഗ്രസ്സ് എം.എൽ.എമാർ പ്രവർത്തിക്കണമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *