India News

കൊച്ചിക്ക് കോളടിക്കും, കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 69,725 കോടിയുടെ സമഗ്ര പാക്കേജ്

ന്യൂഡല്‍ഹി: കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കൊച്ചിയിലെ ക്ലസ്റ്റര്‍ നിര്‍മാണം ഉള്‍പ്പെടെ 69,725 കോടിയുടെ സമഗ്ര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. കപ്പല്‍ നിര്‍മാണത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ സമുദ്രവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ കപ്പല്‍നിര്‍മാണത്തേയും അനുബന്ധമേഖലകളേയും പുനരുജ്ജീവിപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

സമുദ്രമേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആഭ്യന്തര കപ്പല്‍ നിര്‍മാണ ശേഷി വികസിപ്പിക്കുക, വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ പങ്ക് ഒരു ശതമാനം മാത്രമാണ്. അത് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഇപ്പോള്‍ ഇതില്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ ശാലകളില്‍ കപ്പലുകള്‍ നിര്‍മിക്കുമ്പോള്‍ നൂറ് കോടിക്ക് മുകളിലുള്ള കപ്പലുകള്‍ക്ക് 20 ശതമാനവും നൂറ് കോടിയില്‍ താഴെയുള്ള കപ്പലുകള്‍ക്ക് 15 ശതമാനവും ആണ് ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കപ്പല്‍ നിര്‍മാണശാല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ദക്ഷിണകൊറിയന്‍ കമ്പനിയുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 80 ഏക്കറില്‍ കപ്പല്‍ നിര്‍മാണ ശാല ആരംഭിക്കുന്നതിനുള്ള ഒരു പ്രൊജക്ടാണ് ഈ പദ്ധതി. അതോടൊപ്പമാണ് ഇന്നത്തെ ഈ പ്രഖ്യാപനവും. കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ ഷെയര്‍ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *