കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ എന്ന കേരളത്തിന്റെ സ്വപ്‌നം ട്രാക്കിലേക്ക്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയം റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബെന്നി ബെഹന്നാന്‍ അറിയിച്ചു.
നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ ഡിസൈനില്‍ അന്തിമ തീരുമാനം ഉണ്ടാകും മുന്‍പ് സ്ഥല പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി സ്ഥല പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.
2010 ല്‍ ഇ അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പദ്ധതി സജീവമായത്. പദ്ധതിയുടെ തറക്കല്ലിടലും ഇ അഹമ്മദ് നിര്‍വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നിശ്ചലമായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. റെയില്‍വെ ഭൂമിയും ആവശ്യത്തിനുള്ളതിനാല്‍ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ല.
എന്നാല്‍, റെയില്‍വെ സ്റ്റേഷന്റെ ഡിസൈന്‍ അന്തിമമായിട്ടില്ലെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം. നാലില്‍ അധികം ഡിസൈനുകള്‍ നിലവില്‍ റെയില്‍വെ ബോര്‍ഡിന് മുന്നിലുണ്ടെന്നും റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. അത്താണി ജംഗ്ഷന്‍ – എയര്‍പോര്‍ട്ട് റോഡിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് നിന്നും പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതാണ് ഇതില്‍ ഒന്ന്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ രണ്ട് പ്ലാറ്റ് ഫോമുകളും ഡിസൈനില്‍ ഉള്‍പ്പെടുന്നു. റെയില്‍വെ സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഒന്നര കിലോമീറ്റര്‍ അടുത്ത് ട്രെയിന്‍ ഇറങ്ങാന്‍ സാധിക്കും. സ്‌റ്റേഷനെയും വിമാനത്താവള ടെര്‍മിനലുകളെയും ബന്ധിപ്പിച്ച് ഇലക്ട്രിക് ബസ് സര്‍വീസുള്‍പ്പെടെ സിയാലും പദ്ധതിയിടുന്നുണ്ട്.





