റാഞ്ചി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഹേമന്ത് സൊറന്റെ ജാർഖണ്ഡ് സർക്കാർ 44 നിയമന പരീക്ഷകൾ റദ്ദാക്കി.
ചൊവ്വാഴ്ച രാത്രി വൈകി പുറത്തിറക്കിയ എട്ട് വിജ്ഞാപനങ്ങളിലൂടെയാണ് സർക്കാർ പരീക്ഷകൾ റദ്ദാക്കിയ വിവരം അറിയിച്ചത്.
2014 മുതൽ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ഔട്ട്‌സോഴ്‌സ് ചെയ്ത ഏജൻസിയായ ടിഎസ്ആർ ഡാറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് (TDPL) എന്നിവ നടത്തിയ വിവിധ നിയമന പരീക്ഷകളാണ് റദ്ദാക്കിയത്.
ഡ്രഗ് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഡെന്റൽ ഡോക്ടർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, സിവിൽ ജഡ്ജിമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്.
നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാർ നടപടി.





