International News

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം.

ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് യുഎസിന്റെ നിലപാട്.

സാംക്രമിക രോഗങ്ങള്‍, വാക്‌സിനേഷന്‍ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിന് അപ്പുറത്തേക്കാണ് പട്ടിക ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയിരിക്കണം എന്നാണ് പുതിയ നിര്‍ദേശം.

ലക്ഷക്കണക്കിന് ഡോളര്‍ ചികിത്സാചെലവ് വരുന്ന ഇത്തരം രോഗാവസ്ഥകള്‍ വിസ അപേക്ഷിക്കുന്നയാള്‍ക്കില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതും വിലയിരുത്തണമെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു. അപേക്ഷകന് പുറമെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *