International News

അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് അമേരിക്ക സാധാരണ നിലയിലേക്ക്; ധനാനുമതി ബില്ലില്‍ ഒപ്പിട്ട് ട്രംപ്

വാഷിങ്ടണ്‍: 43 ദിവസത്തെ റെക്കോര്‍ഡ് അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ധനാനുമതി ബില്ലില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെനറ്റും ജനപ്രതിനിധി സഭയും ധനാനുമതി ബില്‍ പാസാക്കിയതിന് പിന്നാലെയാണ് അന്തിമ അനുമതിക്കായി ട്രംപിന്റെ മുന്നിലെത്തിയത്. ബില്ലില്‍ ബുധനാഴ്ച രാത്രി ട്രംപ് ഒപ്പുവെച്ചതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭിക്കും.

43 ദിവസത്തെ അടച്ചുപൂട്ടല്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ ഫെഡറല്‍ ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. എന്നിരുന്നാലും മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനങ്ങളും എത്ര വേഗത്തില്‍ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. 43 ദിവസത്തെ അടച്ചുപൂട്ടല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെ നിരവധി യാത്രക്കാര്‍ കുടുങ്ങി. ശബളമില്ലാതെ ലക്ഷക്കണക്കിന് ജീവനക്കാര്‍ ദുരിതത്തിലായി.

റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ 209നെതിരെ 222 വോട്ടുകള്‍ക്കാണ് ധനാനുമതി ബില്‍ പാസാക്കിയത്. ഫെഡറല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സബ്സിഡികള്‍ നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്.

വിമാന സര്‍വീസ് പഴയപോലെയാകാന്‍ സമയമെടുത്തേക്കും. ക്രിസ്മസ് ഷോപ്പിങ് സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യസഹായം പുനഃസ്ഥാപിക്കുന്നത് ഗാര്‍ഹിക ബജറ്റുകള്‍ക്ക് സഹായകമാകും. ക്രിസ്മസ് ഷോപ്പിങ് സീസണില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇത് വഴിതെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *