തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ ഡി എയുടെ പ്രചാരണ മുദ്രാവാക്യം ” ഇടതും വലതും മതിയായി; ഇനി വരണം എൻ ഡി എ”. തൃശൂരിൽ ചേർന്ന ദേശീയ ജനാധിപത്യ സഖ്യം നേതൃയോഗത്തിൽ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളി എന്നിവർ പ്രകാശനം നിർവഹിച്ചു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ട് ചോരിയെന്ന് പറയുന്ന പ്രതിപക്ഷം വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ എസ് ഐ ആറിനെ എതിർക്കുന്നത് വിചിത്രമാണ്. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ബി ജെ പി തദ്ദേശസ്ഥാപനങ്ങളിൽ വൻ വിജയം കൈവരിക്കുമെന്നുറപ്പാണ്. അഴിമതിരഹിത ഭരണവും വികസന രാഷ്ട്രീയവുമാണ് കേരളത്തിനാവശ്യം. സംസ്ഥാനത്ത് ഇപ്പോഴും പല കോളനികളിലും കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമുണ്ടെന്നും അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശ്രീമതി ശോഭാ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി, ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഈ ഉണ്ണികൃഷ്ണൻ, ജ്യോതിഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ സംഗീത വിശ്വനാഥ്, പത്മകുമാർ,എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ.കെ. അനീഷ് കുമാർ , ശ്രീ കെ. സോമൻ എന്നിവർ സന്നിഹിതരായിരുന്നു.





