Kerala News

ശബരിമലയില്‍ സമാന്തര നെയ് വില്‍പന വേണ്ട, നെയ്യഭിഷേകത്തിന് ടിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സമാന്തര നെയ് വില്‍പന തടഞ്ഞ് ഹൈക്കോടതി. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. ആടിയ ശേഷം നെയ്യാണ് ഇത്തരത്തില്‍ മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരത്തില്‍ ഭക്തര്‍ക്ക് നല്‍കി വന്നിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

നിലവില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് തന്നെ ആടിയശേഷം നെയ്യ് വില്‍പന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ നെയ് വില്‍പന നടത്തിയത്. ഇത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നിര്‍ദേശം.

ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനം വേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *