India News

ബിഹാറില്‍ കണ്ടത് ജനാധിപത്യത്തിന്റെ ശക്തി, പാര്‍ലമെന്റിനെ ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാക്കരുത്; പ്രതിപക്ഷത്തോട് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കി പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കുറച്ചുകാലമായി, നമ്മുടെ പാര്‍ലമെന്റ് ഒന്നുകില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള വേദിയായോ അല്ലെങ്കില്‍ പരാജയത്തില്‍ നിരാശ പ്രകടിപ്പിക്കാനുള്ള വേദിയായോ ആണ് ഉപയോഗിക്കപ്പെടുന്നത്,’ മോദി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഇച്ഛാഭംഗം പാര്‍ലമെന്റില്‍ കാട്ടരുതെന്നും മോദി പ്രതിപക്ഷത്തോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാനുള്ള ചില നുറുങ്ങുകള്‍ താന്‍ പറഞ്ഞുതരാമെന്നും മോദി പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് പോളിങ് ജനാധിപത്യത്തിന്റെ ശക്തിയാണ് തെളിയിച്ചതെന്ന് മോദി പറഞ്ഞു. പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമുള്ള നിരാശയില്‍ നിന്ന് പുറത്തുവരണം എന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കമായി. എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ലോക്‌സഭ പന്ത്രണ്ട് മണിവരെ നിര്‍ത്തിവച്ചു. ആണവോര്‍ജ ബില്‍, ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ബില്‍ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുക. ഡല്‍ഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴില്‍നയം, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം, തുടങ്ങിയവയും ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *