വണ്‍വേ തെറ്റിച്ച് അമിതവേഗതയില്‍ ഓടിച്ചുവന്ന ബസ് ഇടിച്ച് വയോധികന്‍ മരണപ്പെട്ട കേസില്‍ ബസ് ഡ്രൈവറായ പ്രതി പൊന്നാനി സ്വദേശി ചുളളിക്കല്‍ വീട്ടില്‍ ബാവ മകന്‍ വഹാബിനെ (38 വയസ്) രണ്ടര വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ 2-ാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.എം.ശ്രീദേവി ശിക്ഷ വിധിച്ചു.
2017 മാര്‍ച്ച് 24 ന് രാവിലെ 8 മണിയോടെ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള ഇറക്കത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിസരവാസിയായ അന്തിക്കാട് വീട്ടില്‍ പ്രഭാകരന്‍ (65) ആണ് മരണപ്പെട്ടത്. മകന്റെ കുട്ടിയെ സ്ക്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം റോഡ് മുറിച്ച് കടന്ന് റോഡരികിലൂടെ നടന്നുവരുമ്പോള്‍ വണ്‍വേ തെറ്റിച്ച് അമിതവേഗതയില്‍ പ്രതി ഓടിച്ച ബസ് പ്രഭാകരനെ ഇടിക്കുകയായിരുന്നു. വീടിനു മുന്നില്‍ നടന്ന അപകടത്തിന്റെ ശബ്ദം കേട്ട് ഓടി വന്ന ഭാര്യയും, മകനും ചേര്‍ന്ന് പ്രഭാകരനെ ഉടനെത്തന്നെ തൊട്ടടുത്തുള്ള വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശ്ശൂര്‍ സണ്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും, ഗുരുതരപരിക്കിനെത്തുടര്‍ന്ന് 4 ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. ബസ്സിടിച്ചതിനെത്തുടര്‍ന്ന് പ്രഭാകരന്റെ വാരിയെല്ല് പൊട്ടുകയും തലയില്‍ ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
തുടര്‍ന്ന് തൃശ്ശൂര്‍ ട്രാഫിക് എസ്.ഐ. ആയിരുന്ന ലാല്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ട്രാഫിക് എസ്.ഐ. യും, ഇപ്പോള്‍ തൃശ്ശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണറും ആയ കെ.സി. സേതുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് നടത്തിപ്പിന് പ്രോസിക്യൂഷന്‍ സഹായിയായി പോലീസ് ലെയ്സണ്‍ ഓഫീസര്‍ അനൂപ് പ്രവര്‍ത്തിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 17 രേഖകള്‍ ഹാജരാക്കുകയും, 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. സംഭവ സമയം അപകടം നടന്ന സ്ഥലത്തേയ്ക്ക് ഓടിവന്ന ഭാര്യയുടെയും മകന്റെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
മനുഷ്യജീവന് വിലകല്പിക്കാതെ അശ്രദ്ധമായി വാഹനമോടിച്ച് വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുത്തി റോഡ് കുരുതിക്കളമാക്കിയ ബസ് ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് സമൂഹത്തിന് നല്ല സന്ദേശം നല്‍കുമെന്നും അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം.പ്രതിഭയുടെ വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.





