ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങല്‍ ഇന്ത്യ കുത്തനെ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 17.81 കോടി ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 6 കോടി ടണ്‍ റഷ്യയില്‍ നിന്നാണ്. 1.3 കോടി ടണ്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2024ല്‍ ഇതേ കാലയളവില്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതി 16.5 കോടി ടണ്‍ ആയിരുന്നു. അതില്‍ റഷ്യയില്‍ നിന്ന് 6.24 കോടി ടണ്ണാണ് ഇറക്കുമതി ചെയ്തത്. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 71 ലക്ഷം ടണ്‍ മാത്രമാണ്.
അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ നടപ്പ് സാമ്പത്തികവര്‍ഷം 92 ശതമാനത്തിലധികം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ അമേരിക്കയുടെ വിഹിതം 4.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായാണ് ഉയര്‍ന്നത്. അതേസമയം, റഷ്യയുടെ വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 37.9 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 33.7 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
2025 നവംബറില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 77 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 72 ലക്ഷം ടണ്ണായിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. 2024 നവംബറിലെ 11 ലക്ഷം ടണ്ണില്‍ നിന്ന് 2025 നവംബറില്‍ 28 ലക്ഷം ടണ്ണായാണ് വര്‍ധിച്ചത്. 144 ശതമാനം വളര്‍ച്ച.
റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ അമേരിക്ക അധിക തീരുവ ചുമത്തിയത്. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യ നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.





