സ്കൂൾ കലോത്സവവേദികൾക്ക് പുഷ്പങ്ങളുടെ പേരുകളാണ് ഇത്തവണ നൽകിയിട്ടുള്ളത്. അതിൽ താമര ഒഴിവാക്കിയതിനെതിരെയാണ് യുവമോർച്ച പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്‌കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ മീറ്റിങ് നടക്കുന്ന തൃശൂർ ടൗൺ ഹാളിലേക്ക് പ്രവർത്തകർ താമര പൂക്കളുമായി പ്രതിഷേധ പ്രകടനം നടത്തി. ഗേറ്റിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. യുവമോർച്ച തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ മനു പള്ളത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ദേശീയതയെ ഭയപ്പെടുന്ന സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് താമരയുടെ പേര് ഒരു വേദിക്ക് ഇടാൻ പോലും ധൈര്യം ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.സിപിഎമ്മിന്റെ തീരുമാനപ്രകാരമാണ് ദേശീയ പുഷ്പത്തെ പോലും അവഗണിച്ചതെന്ന് എന്ന് യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനു പള്ളത്ത് പറഞ്ഞു. നിലവിലെ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പുതുക്കാട്,അഞ്ജലി എടക്കാട്ടിൽ,ശ്രവൺ, ജില്ലാ ഭാരവാഹികളായ അമൃത ശ്രീജിത്ത്, ശിവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.





