തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ ആറിൽനിന്ന് അഞ്ചായി കുറയ്ക്കാനുള്ള നിർദേശത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകൾ തത്വത്തിൽ സമ്മതം അറിയിച്ചു. പൊതുഅവധികളും കാഷ്വൽ ലീവുകളും വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ലെന്ന നിലപാട് സംഘടനാ പ്രതിനിധികൾ ശക്തമായി ആവർത്തിച്ചു. ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.
ആഴ്ചയിൽ രണ്ട് അവധി ദിനങ്ങൾ നൽകുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സമയക്കുറവ് ദിവസവുമുള്ള പ്രവൃത്തിസമയം വർധിപ്പിച്ച് നികത്താമെന്നതിലും സംഘടനകൾ ഏകാഭിപ്രായത്തിലെത്തി. എന്നാൽ ശനിയാഴ്ച അവധി നൽകുന്നതിനായി ലീവ് കുറയ്ക്കാനുള്ള നീക്കത്തെ സംഘടനകൾ എതിർത്തു. പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഉടൻ തീരുമാനമറിയിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പ്രവൃത്തിദിനം അഞ്ചാക്കുന്നത് വഴി ഭരണച്ചെലവ് കുറയ്ക്കാനും സർക്കാരിന് സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയുമെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.





