തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. ‘കാരുണ്യസ്പർശം’ എന്ന പേരിൽ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർവഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് നിർബന്ധമായും ഉപയോഗിക്കേണ്ട ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം സർക്കാർ വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് മരുന്നുകൾ വിതരണം ചെയ്യുക.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് ജീവിതകാലം മുഴുവൻ മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിൽ സാമ്പത്തികഭാരം കുറയ്ക്കാൻ ഈ പദ്ധതി സഹായകരമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.





