മാനന്തവാടി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ഇന്നും ദയനീയമാണെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഒയിഗെ. മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ വിവിധ ആദിവാസി നേതാക്കളും ഗോത്ര തലവന്മാരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീസയിൽ കഴിഞ്ഞ 15 വർഷമായി ബിജെഡിയാണ് ഭരണം നടത്തിവന്നത്. അവിടുത്തെ ഗോത്ര ജനത അവരെ പുറത്താക്കി ബിജെപിയെ അധികാരത്തിൽ എത്തിച്ചു. ഇന്ന് ഗോത്ര വിഭാഗത്തിലുള്ള ഒരു മുഖ്യമന്ത്രിയാണ് ഒഡീസ ഭരിക്കുന്നത്.
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. ഇന്ന് ആദിവാസി വിഭാഗത്തിൽ നിന്നായി 5 കേന്ദ്രമന്ത്രിമാരും നാല് ഗവർണർമാരും ഭാരതത്തിൽ ഉണ്ട്. ആദിവാസികളുടെ വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് നരേന്ദ്രമോദി സർക്കാർ ഓരോ വർഷവും ചെലവാക്കുന്നത്. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇതിൻറെ പ്രയോജനം ലഭിക്കുന്നില്ല. ആദിവാസികളുടെ ഫണ്ട് ചെലവാക്കുന്ന കാര്യത്തിലും അവർക്കായി പദ്ധതികൾ വിഭാവനം ചെയ്യുന്ന കാര്യത്തിലും കേരള സർക്കാർ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി മേഖലയിൽ 468 ഏകലവ്യ വിദ്യാലയങ്ങളാണ് ഇന്നുള്ളത്. ആദിവാസി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി അത് ആയിരം വിദ്യാലയങ്ങളായി കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്.150 കേന്ദ്ര പദ്ധതികളിൽ ചുരുക്കം ചിലത് മാത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത് എന്നും മന്ത്രി ആരോപിച്ചു.
മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ് തനിക്ക് മകനെ പോലെയാണെന്നും മണ്ഡലത്തിന്റെ പരിപൂർണ വികസനത്തിന് ശ്യാം രാജിനെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ഗോത്ര വിഭാഗത്തെ ഓർമിപ്പിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ലഭിച്ച ആദിവാസി വിഭാഗത്തിൽ നിന്നുള്ള അനീഷ അനിലിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കെ മോഹൻദാസ് സ്വാഗതം ആശംസിച്ചു .കേളു അത്തികൊല്ലി അധ്യക്ഷത വഹിച്ചു. പി ശ്യാം രാജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പള്ളിയറ രാമൻ, മുകുന്ദൻ പള്ളിയറ, വെള്ളൻ പാലിയോട്ടിൽ,സുമ രാമൻ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ ഗോത്ര വിഭാഗം ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് ഗോത്ര നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ പ്രസംഗം സ്ഥാനാർഥി പി ശ്യാം രാജ് പരിഭാഷപ്പെടുത്തി.





