മോൾഡ് നിർമ്മിച്ച് നല്കിയതിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊച്ചിയിൽ മുല്ലശ്ശേരിൽ വീട്ടിൽ ജോയ് എബ്രാഹം ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ അത്താണിയിലെ കൊച്ചിൻ ഡൈസ് ഏൻഡ് മോൾഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെ ഇപ്രകാരം വിധിയായത്.
ജോയ് എബ്രാഹം വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിനാണ് മോൾഡുകൾ നിർമ്മിക്കാൻ എതിർകക്ഷികളെ ഏല്പിച്ചത്. എതിർകക്ഷികൾ നിർമ്മിച്ച് നല്കിയ മോൾഡുകൾ ഉപയോഗക്ഷമമല്ലായിരുന്നു. ഒ എച്ച് എൻ എസ് സ്റ്റീൽ ഉപയോഗിച്ചാണ് മോൾഡുകൾ നിർമ്മിച്ച് നല്കാമെന്നേറ്റിരുന്നത്. എന്നാൽ അപ്രകാരമല്ല നിർമ്മിച്ച് നല്കിയത്. എതിർകക്ഷികളോട് പരാതിപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതിയിൽ നിന്ന് രണ്ട് വിദഗ്ധ കമ്മീഷണർമാർ പരിശോധന നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയായിരുന്നു.
മോൾഡുകൾ നിർമ്മിച്ചത് ഒ എച്ച് എൻ എസ് സ്റ്റീലുകൾ ഉപയോഗിച്ചല്ല എന്ന് വിദഗ്ധർ റിപ്പോർട്ട് ചെയ്തു. എതിർകക്ഷികളുടെ പ്രവൃത്തി ഉപഭോക്തൃ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നഷ്ടപരിഹാരമായി 100000 രൂപയും ചിലവിലേക്ക് 25000 രൂപയും ഹർജി തിയ്യതി മുതൽ 9% പലിശയും നൽകാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.





