പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടിംഗ് രേഖപ്പെടുത്തി. ആകെ 92.84 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രണ്ടാംഘട്ട വോട്ടെടുപ്പിൽ 142 നിയോജക മണ്ഡലങ്ങളിൽ നിന്നായാണ് 92.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ഏപ്രിൽ 23-ന് നടന്ന ആദ്യഘട്ടത്തിൽ 93.19 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു.
ഉയർന്ന വോട്ടിംഗ് ശതമാനം ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ ആവേശം വർധിപ്പിച്ചിരിക്കുകയാണ്. ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രധാന രാഷ്ട്രീയകക്ഷികൾ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് അടി തെറ്റുമെന്നും ബിജെപി അധികാരത്തിൽ കയറാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വിലയിരുത്തി.
അന്തിമ കണക്കെടുപ്പിനുശേഷം ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ആകെ പോളിംഗ് ശതമാനം ചരിത്രപരമായ ഉയരത്തിൽ തന്നെയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.





