അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. അപകടം നടന്ന് 11 മാസം കഴിഞ്ഞിട്ടും ദുരന്തത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം.
അപകടത്തിൻ്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അന്വേഷണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2025 ജൂണ്‍ 12ന് എയർ ഇന്ത്യയുടെ ബോയിങ് 787-8 എഐ 171 എന്ന വിമാനം അഹമ്മദാബാദില്‍നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്ന് പൊങ്ങിയതിന് പിന്നാലെ തകർന്ന് വീഴുകയായിരുന്നു. സർദാർ വല്ലാഭായ് പട്ടേൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്ന വിമാനം സമീപത്തെ മെഡിക്കൽ കോളേജിൻ്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറിയത്.
വിമാനത്തിലുണ്ടായിരുന്നവരും ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും ഉള്‍പ്പെടെ 260 പേരാണ് അപകടത്തില്‍ മരിച്ചത്. വിമാനാപകടത്തിൻ്റെ യഥാര്‍ഥ കാരണം പുറത്തുവരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.





