ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ ആഗോള വിതരണ ശൃംഖലാ തടസ്സങ്ങളുടെയും ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ തടസ്സരഹിത സമുദ്ര വ്യാപാരത്തിൻ്റെയും നാവിഗേഷൻ സ്വാതന്ത്ര്യത്തിൻ്റെയും പ്രാധാന്യം ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഊന്നിപ്പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൽസും ന്യൂഡൽഹിയിൽ നടത്തിയ ചർച്ചകളിലാണ് ഈ വിഷയങ്ങൾ പ്രധാനമായും ഉയർന്നുവന്നത്.
സ്വതന്ത്രവും തുറന്നതും സമാധാനപരവും സ്ഥിരതയുള്ളതും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖല നിലനിർത്തുന്നതിനായി പ്രാദേശിക പങ്കാളികളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രതിരോധ വ്യവസായ സഹകരണവും സുരക്ഷാ ബന്ധവും വിപുലീകരിക്കാനും ധാരണയായി.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റിച്ചാർഡ് മാൽസ്, ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ-സുരക്ഷാ സഹകരണ സംയുക്ത പ്രഖ്യാപനം പുതുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഓസ്ട്രേലിയൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതാണ് പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന് എന്നും അദ്ദേഹം വ്യക്തമാക്കി.





