സിബിഎസ്ഇ ബോർഡ് പരീക്ഷയിലെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെയും വിവാദങ്ങൾക്കിടെ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രി ജയന്ത് ചൌധരി പറഞ്ഞു.
മൊറാദാബാദിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷകളിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം ശക്തമാക്കുകയും പരീക്ഷാ സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനും മത്സര പരീക്ഷകളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുമായി സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി ഉപയോഗിക്കും,” ജയന്ത് ചൗധരി പറഞ്ഞു.
യുവാക്കളുടെ നൈപുണ്യ വികസനത്തിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ സാധ്യതകളും സംരംഭകത്വവും വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിലൂടെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




