താരകേശ്വർ: പശ്ചിമബംഗ ദിനം കലണ്ടറിലെ ഒരു തിയതി മാത്രമല്ലെന്നും വിഭജനകാലത്ത് പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമായിത്തന്നെ നിലനിൽക്കാൻ നടത്തിയ പോരാട്ടത്തിൻ്റെ ഓർമപ്പെടുത്തലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം പശ്ചിമബംഗ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനകാലത്തെ ബംഗാളിൻ്റെ ചരിത്രവും ശ്യാമ പ്രസാദ് മുഖർജി വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു.
അവിഭക്ത ബംഗാളിനെ മുഴുവൻ പാകിസ്ഥാനിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമായി തുടരുന്നതിൽ ജൂൺ 20 നിർണായക ദിനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രി, വിഭജനകാലത്ത് പാർട്ടി “ഗൂഢാലോചനാ ശക്തികൾക്ക് മുന്നിൽ വഴങ്ങിയെന്നും” പിന്നീട് പശ്ചിമബംഗ ദിനത്തിൻ്റെ ചരിത്രപ്രാധാന്യം മായ്ച്ചുകളയാൻ ശ്രമിച്ചെന്നും ആരോപിച്ചു.
1947-ൽ പശ്ചിമബംഗാളിൻ്റെ രൂപീകരണത്തിന് വഴിവെച്ച ജനങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇന്നും സംസ്ഥാനത്തിൻ്റെ വികസനത്തിനും പുരോഗതിക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.





