റിവാരി: സുസ്ഥിര കൃഷി, സന്തുലിത വളപ്രയോഗം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് കേന്ദ്ര കാർഷിക-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഹരിയാനയിലെ റിവാരി ജില്ലയിലെ ബവാലിലെ കാർഷിക കോളേജിൽ നടന്ന ‘ഖേത് ബചാവോ അഭിയാൻ’ (കൃഷിയിടം സംരക്ഷിക്കൂ) സമാപന സമ്മേളനത്തിലും ഹരിയാന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ.) മിഷൻ ഉദ്ഘാടന ചടങ്ങിലുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകരും കാർഷിക വിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
“കൃഷിയിടങ്ങളെ സംരക്ഷിക്കൂ, ഭാവിയെ സംരക്ഷിക്കൂ” എന്നത് രാജ്യത്തിൻ്റെ കൂട്ടായ പ്രതിജ്ഞയാകണമെന്ന് ചൗഹാൻ ആഹ്വാനം ചെയ്തു. ഭൂമിയുടെ ആരോഗ്യവും പരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കാൻ സന്തുലിതമായ വളപ്രയോഗം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയുടെ കാർഷിക മാതൃക രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിൻ്റെ അടിത്തറ സമ്പന്നരായ കർഷകരാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ കാർഷികരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും, ഭാവിയിൽ മൊബൈൽ ഫോണുകളിലൂടെ മണ്ണിൻ്റെ പോഷകാവശ്യങ്ങൾ കർഷകരെ അറിയിക്കുന്ന സംവിധാനങ്ങൾ വ്യാപകമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഖേത് ബചാവോ അഭിയാൻ’ ഒരു പ്രചാരണ പരിപാടിയായി മാത്രം ഒതുങ്ങില്ലെന്നും, അത് ഇനി ദേശീയ ദൗത്യമായി മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രഖ്യാപിച്ച ചൗഹാൻ, പ്രകൃതി കൃഷിയും ജലസംരക്ഷണവും ഭാവി കാർഷിക വികസനത്തിൻ്റെ പ്രധാന വഴികളാണെന്നും കർഷകരോട് ആഹ്വാനം ചെയ്തു.





