ന്യൂഡൽഹി: രാജസ്ഥാനിലെ സവായ് മാധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥിനികളെ രണ്ട് അധ്യാപകർ വസ്ത്രമഴിപ്പിച്ച് പരിശോധിക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസെടുത്തു.
ഒരു അധ്യാപകൻ്റെ ആയിരം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിനികളെ പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിനികളെ ശരീര പരിശോധനയ്ക്ക് വിധേയരാക്കുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ഗൗരവമായി പരിഗണിച്ച കമ്മിഷൻ, ആരോപണങ്ങൾ ശരിയാണെങ്കിൽ ഇത് വിദ്യാർത്ഥിനികളുടെ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് എൻഎച്ച്ആർസി നോട്ടീസ് അയച്ചു. സംഭവത്തിൽ രണ്ട് ആഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ജൂലൈ 17-ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിനികൾ സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പിറ്റേന്ന് വലിയ തോതിൽ രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു.





