ഭുവനേശ്വർ: പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ കോൺഗ്രസ് ഭുവനേശ്വറിലെ ലോക് ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭക്ത ചരൺ ദാസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ഇതിൻ്റെ തുടർച്ചയായാണ് ഒഡീഷയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം ധർണ നടത്തിയിരുന്നു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും എൻസിപി (എസ്.പി.) നേതാവ് സുപ്രിയ സുലെയും പ്രതിഷേധത്തിൽ പങ്കെടുത്തു. തുടർന്ന് പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.





