വാഷിങ്ടൺ: സൗദി അറേബ്യയുടെ സിവിലിയൻ ആണവ പദ്ധതിക്ക് യുറേനിയം സമ്പുഷ്ടീകരണ ശേഷി ലഭിക്കാവുന്ന സുപ്രധാന ആണവ കരാറിന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയതായി റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട രണ്ട് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ്സ് (AP) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും കരാർ ബുധനാഴ്ച തന്നെ പൊതുവിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരിക്കാൻ അനുമതിയില്ലാത്തതിനാലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പേരുവെളിപ്പെടുത്താതിരുന്നത്.
30 വർഷത്തെ കാലാവധിയുള്ള കരാറിൽ സൗദിയുടെ സിവിലിയൻ ആണവ പദ്ധതി വികസിപ്പിക്കുന്നതിൽ അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തവും ഉൾപ്പെടും. സംയുക്ത അമേരിക്ക–സൗദി പഠനത്തിന് ശേഷം സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കാനും ഈ കരാർ വഴിയൊരുക്കുമെന്നാണ് റിപ്പോർട്ട്.
ഈ കരാർ യാഥാർഥ്യമായാൽ പശ്ചിമേഷ്യയിലെ ആണവ നയത്തിലും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിലും നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.





