ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചൈന പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം ഇന്ത്യ തള്ളി. ഇന്ത്യ ഒരിക്കലും ചൈനയുടെ പരമാധികാരം ലംഘിച്ചിട്ടില്ലെന്നും, മറിച്ച് ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യൻ പ്രദേശങ്ങൾ ചൈന നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി.
ബുധനാഴ്ച മനിലയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ, തായ്‌വാനും ടിബറ്റും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയുടെ പരമാധികാരത്തെ ഇന്ത്യ മാനിക്കുന്നതായി എസ്. ജയശങ്കർ ഉറപ്പ് നൽകിയതായി അവകാശപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ഇന്ത്യ എപ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്നും ചൈനയുടെ പരമാധികാരം ഒരു ഘട്ടത്തിലും ലംഘിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യൻ പ്രദേശങ്ങൾ ചൈന ഇപ്പോഴും നിയമവിരുദ്ധമായി അധീനതയിൽ വച്ചിരിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ചൈനയുടെ ഔദ്യോഗിക വിശദീകരണത്തിലെ പരാമർശങ്ങൾ ഇന്ത്യയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, പരമാധികാരവും അതിർത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി തർക്കങ്ങൾ പരിഹരിച്ച് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ പരമാധികാര വിഷയത്തിൽ വീണ്ടും വാക്കുതർക്കം ഉടലെടുത്തിരിക്കുന്നത്.





