താഷ്കൻ്റ്: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത വിദേശ നേതൃ ബഹുമതിയായ ‘ഒലിയ് ദരജാലി ദോസ്ത്ലിക്’ (ഓർഡർ ഓഫ് ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്) സമ്മാനിച്ചു. ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷൌകത് മിർസിയോയേവ് ആണ് ബഹുമതി നൽകിയത്.
ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൻ്റെയും ഇരു രാജ്യങ്ങളും പങ്കിട്ട നാഗരിക പൈതൃകത്തിൻ്റെയും പ്രതീകമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് മിർസിയോയേവ് തനിക്കായി നടത്തിയ പ്രശംസ ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ നൂറ്റാണ്ടുകളായുള്ള സൗഹൃദത്തിനുള്ള ആദരവാണെന്നും മോദി പറഞ്ഞു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ പങ്കാളികളെന്ന നിലയിൽ മാനവരാശിയുടെ ക്ഷേമത്തിനായി ഉസ്ബെക്കിസ്ഥാനുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ബഹുമതി വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





