ന്യൂഡൽഹി: ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എന്നിവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്റെ ആശംസകൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഓരോ പൗരനെയും ശാക്തീകരിക്കുന്നതിനും വികസനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനുമായി കൂടുതൽ ഊർജത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കുമെന്ന് പറഞ്ഞു. വികസിത് ഭാരത് എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഊഷ്മളമായ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച മോദി, പുരോഗമനപരവും സമൃദ്ധവും സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെ രാജ്യം പുതിയ ഊർജത്തോടെയും വേഗത്തോടെയും മുന്നേറുകയാണെന്ന് പറഞ്ഞു.
രാജ്യനിർമാണ യാത്രയിൽ രാഷ്ട്രപതിയുടെ മാർഗനിർദേശവും പ്രചോദനവും വിലമതിക്കാനാകാത്തതാണെന്നും അത് പൊതുസേവനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ആശംസകൾക്ക് നന്ദി അറിയിച്ച മോദി, കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവും കഠിനാധ്വാനവും രാജ്യത്തെ വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയെ കൂടുതൽ ശക്തവും സമൃദ്ധവും സ്വയംപര്യാപ്തവുമായ രാജ്യമാക്കി മാറ്റാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. സാധാരണ ജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിൽ യാതൊരു മാറ്റവുമില്ലെന്നും ഇതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും മോദി വ്യക്തമാക്കി.





